Wednesday, October 12, 2011

സമവാക്യം

അവസാനത്തെ പെഗ്ഗും ഗ്ലാസ്സിലേക്ക്‌ ഊറ്റിയിട്ട് ഗുരുജി ചോദിച്ചു "എന്തിനാണാ പൂവ് അതിന്റെ ഗന്ധവും നിറവും രൂപവും ഉപേക്ഷിച്ചത്?" ഞാന്‍ ഉത്തരത്തിനായി ആ കണ്ണുകളിലേക്കു നോക്കി . മേഘ കാന്തിയുടെ വശ്യത വിടാതെ തിളങ്ങുന്ന കണ്ണുകളിലേക്കു.
" സ്വാതന്ത്ര്യം എന്തെന്ന് അറിഞ്ഞത് കൊണ്ട് , സ്വാതന്ത്ര്യം എന്ന് ചിന്തയില്‍ നിന്ന് സ്വതന്ത്ര ആയതു കൊണ്ട്"
കള്ള് കേറിയാല്‍ വരുന്ന ഫിലോസഫി ആയി എന്തോ അപ്പോള്‍ തോന്നിയില്ല. അവളുടെ യാത്രാമൊഴി ഉണ്ടാക്കിയ ശൂന്യതയാവും അങ്ങനെ തോന്നിപ്പിച്ചത് .. പശ്ചാത്താപത്തിന്റെ പാഴ്കിനാവിനിപ്പുറം പ്രതീക്ഷയുടെ ശര രാന്തലിലെ തിരി വറ്റാറായി. ഇന്നലെയുടെ അവശേഷിപ്പ് ഹൃദയത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാക്കിയ മുറിവ് മാത്രം. അപ്പുപ്പന്‍താടിയുടെ വഴി പോലെ പ്രയാണം തുടരുമ്പോളും തിരശീലക്കപ്പുറം നിഴലായി കണ്ട അവളുടെ ഗന്ധമില്ലാത്ത ഓര്‍മകള്‍ക് മരണത്തിന്റെ മഷിയില്‍ ചാലിച്ച ഒപ്പ്.

Thursday, February 24, 2011

ദൂരത്തെ കാഴ്ച

പാപത്തിന്റെ മൈതനതിനപ്പുറം  സത്യത്തിന്റെ ഭിക്ഷു നില്പുണ്ട് . ജട കെട്ടിയ താടി വരണ്ട ചുണ്ടിനെ മറച്ചു വെച്ചിരിക്കുന്നു. ശക്തിയുടെ ശ്രോതസ്സു വറ്റിയ ഞരമ്പുകളില്‍ കാലത്തിന്റെ മുറിപാടുകള്‍. .............എന്നെ നോക്കുനുണ്ട് . കരളിനെ തിന്നുന്ന ലഹരിയുടെ മാറാത്ത ഗന്ധം വീശുന്നുണ്ട്.

വയ്യ.. രഹസ്യങ്ങള്‍ മൂടിയ മറവിയുടെ കുഴിമാടത്തില്‍ തിരിച്ചറിവിന്റെ ചെടി നാംബിട്ടിരികുന്നു . അതിലിനി പൂവുണ്ടാകും, എന്റെ രക്തത്തിന്റെ മണമുള്ള പൂവ് ..അതില്‍ അവള്‍ വളര്‍ത്തിയ ശലഭങ്ങള്‍ വന്നിരിക്കും ...

ആ ഭിക്ഷു നടന്നടുക്കുന്നുണ്ട് , ആ ചെടിക്ക് മുകളിലേക്ക് അയാള്‍ മുറുക്കാന്‍ തുപ്പിയിട്ടു.. ചെയ്യട്ടെ..
എന്റെ നാളെകള്‍ക്കു അവകാശികള്‍ ഉണ്ടാവരുത്